സ്ത്രീ അവകാശങ്ങളെക്കുറിച്ച് വയനാട് ജില്ലയിൽ അവബോധം കുറവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി


വയനാട് : സ്ത്രീകൾക്കുള്ള അവകാശങ്ങളെ കുറിച്ച് കൃത്യമായ അവബോധം ജില്ലയിൽ കുറവെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേനെ പരാതികൾ കുറവുള്ള ജില്ലയാണ് വയനാട് എന്നും പരാതികൾ കുറയുന്നത് സ്ത്രീകളിലെ അവബോധക്കുറവ് മൂലമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
വരുന്ന പരാതികളിൽ ഭൂരിഭാഗവും ഗാർഹിക പീഡനം സംബന്ധിച്ചുള്ളതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കലഹങ്ങൾ കൂടുതലായും കൗമാരക്കാരായ കുട്ടികളെയാണ് ബാധിക്കുന്നത്. വയോധികരായ സ്ത്രീകളെ സംരക്ഷിക്കാത്തത് സംബന്ധിച്ച പരാതികളും ലഭിക്കുന്നുണ്ടെന്നും ആവശ്യമായ തുടർനടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും സതീദേവി അറിയിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 22 പരാതികൾ ലഭിച്ചു. ഇതിൽ രണ്ടെണ്ണം തീർപ്പാക്കി.16 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. നാല് പരാതികളിൽ പോലീസിനോട് റിപ്പോർട്ട് തേടി. സംസ്ഥാന വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, കൗൺസിലർമാരായ ഷിനു ജോർജ്, റിയ റോസ്, സാമൂഹ്യ നീതി വകുപ്പ് കൗൺസിലർ എം എം റീന എന്നിവരും പങ്കെടുത്തു.