മഴ കനത്തതോടെ അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു
തൊടുപുഴ: മഴ കനത്തതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് കുതിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ഒരാഴ്ച കൊണ്ട് ഉയർന്നത് 16 അടിയോളം ജലമാണ്. ജൂലൈ 20ന് 2327.71 അടിയായിരുന്നു ജലനിരപ്പെങ്കിൽ തിങ്കളാഴ്ച രാവിലെ 2343.56ലെത്തി. ആകെയുള്ള സംഭരണശേഷിയുടെ 40.93 ശതമാനം ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. ജൂലൈ 31ന് 112.45 അടിയായിരുന്ന മുല്ലപ്പെരിയാർ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 118.35ലെത്തി. മഴ കനത്തത് മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിൽ 21 ശതമാനത്തിന്‍റെ വർധനയാണുണ്ടായത്.
കെ.എസ്.ഇ.ബിയുടെയും ജലസേചന വകുപ്പിന്റെയും കീഴിലുള്ള ആറ് അണക്കെട്ടുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. മൂഴിയാര്‍ അണക്കെട്ടില്‍നിന്ന് 7.69 ഘനമീറ്ററും ഇടുക്കി ലോവര്‍ പെരിയാറില്‍നിന്ന് 192 ഘനമീറ്റര്‍ ജലവുമാണ് നിലവില്‍ പുറത്തേക്കൊഴുക്കുന്നത്. കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കുത്ത്, കുറ്റ്യാടി അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലസേചന വകുപ്പിന് കീഴിൽ തൊടുപുഴയിലുള്ള മലങ്കര അണക്കെട്ട് മാത്രമാണ് നിലവില്‍ തുറന്നിട്ടുള്ളത്. ഇവയെല്ലാം സംഭരണശേഷി കുറഞ്ഞ അണക്കെട്ടുകളാണ്. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം കാലവർഷം ദുർബലമായിരുന്നു. അതിനാൽ ജൂൺ ആദ്യം സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്ന് 17 ശതമാനം വരെയെത്തിയിരുന്നു.
പേമാരിപോലെ മഴ പെയ്തിട്ടും മഴക്കുറവ് 24 ശതമാനമായി തുടരുകയാണ്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് രണ്ട് വരെ 1357.1 മില്ലി മീറ്റർ മഴ വേണ്ടിയിരുന്ന സ്ഥാനത്ത് 1038 ആണ് ലഭിച്ചത്. മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ 46 ശതമാനവും വയനാട്ടിൽ 50 ശതമാനവും മഴയുടെ കുറവുണ്ട്.
ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ മാത്രം 149 മില്ലി മീറ്റർ മഴ ലഭിച്ചു. തൊടുപുഴയിൽ 123 മില്ലി മീറ്ററും ഇടുക്കിയിൽ 88ഉം മഴ രേഖപ്പെടുത്തി. കോട്ടയത്ത് 100.4 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ കുമരകം, വൈക്കം എന്നിവിടങ്ങളിൽ 80 മില്ലി മീറ്റർ വീതം മഴ ലഭിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ നിലവിലെ സ്ഥിതിയിൽ ജലനിരപ്പ് ഉയരുന്നത് കെ.എസ്.ഇ.ബിക്ക് ആശ്വാസകരമാണ്.
.jpg)

