വഖഫ് സ്വത്ത് രജിസ്ട്രേഷൻ അഞ്ചുമാസത്തേക്ക് കൂടി നീട്ടി
കൊച്ചി : സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുകൾ, വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെൻട്രൽ പോർട്ടലിൽ ചേർക്കാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്കുകൂടി നീട്ടി. ഡിസംബർ ആറിന് സമയപരിധി അവസാനിച്ചതിനെത്തുടർന്ന് കേരളത്തിലുൾപ്പെടെ വഖഫ് സ്വത്തുക്കൾ മുഴുവനായും പോർട്ടലിൽ ചേർക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിൽ 50 ശതമാനത്തോളം മാത്രമാണ് രജിസ്റ്റർ ചെയ്യാനായത്. തുടർന്ന് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. സമയപരിധി നീട്ടിക്കിട്ടാൻ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു കോടതി നിർദേശം. ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന വഖഫ് ബോർഡ് കേന്ദ്ര സർക്കാറിന് കൈമാറുന്നതിന് പിന്നാലെ ഒരാഴ്ചക്കകം പോർട്ടൽ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
tRootC1469263">സമയപരിധി നീട്ടിയതോടെ സംസ്ഥാനത്തെ മുഴുവൻ വഖഫ് സ്വത്തുക്കളും പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ട്രൈബ്യൂണൽ ഉത്തരവ് ബാധകമാവുക. പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട് വഖഫ് ബോർഡുകളും അതത് സംസ്ഥാനങ്ങളിലെ ട്രൈബ്യൂണലിനെ സമീപിച്ച് മൂന്നുമാസംവരെ സമയം നീട്ടിവാങ്ങിയിരുന്നു. അഞ്ചുമാസം സമയമുണ്ടെങ്കിലും വഖഫ് മുത്തവല്ലിമാർ മൂന്ന് മാസത്തിനകംതന്നെ പോർട്ടലിൽ വഖഫ് സ്വത്ത് വിവരങ്ങളും രേഖകളും ചേർക്കാൻ ശ്രമിക്കണമെന്ന് ചെയർമാൻ അഭ്യർഥിച്ചു. ശേഷിക്കുന്ന രണ്ടുമാസം ഈ രേഖകൾ പരിശോധിച്ച് ബോർഡിന് അംഗീകാര നടപടികൾ പൂർത്തീകരിക്കാനാവും. ബോർഡിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾക്കും ന്യൂ വഖഫ് ഓപ്ഷൻ വഴി പോർട്ടലിൽ അപേക്ഷ സമർപ്പിക്കാം. ഇതിനായി സംസ്ഥാനത്തെ എല്ലാ വഖഫ് ബോർഡ് ഡിവിഷൻ ഓഫിസുകളിലും ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത 13,000 മഹല്ലുകളുടെ കീഴിലെ ഏകദേശം 42,744 സ്വത്തുക്കൾ മാത്രമാണ് ഡിസംബർ ആറിനകം ഉമീദ് പോർട്ടലിൽ ചേർക്കാനായത്. ഇനി സമയപരിധി നീട്ടാൻ ഒരു സാധ്യതയുമില്ലാത്തതിനാൽ മുതവല്ലിമാരും മഹല്ല് കമ്മിറ്റികളും വിഷയം ഗൗരവത്തിലെടുക്കണമെന്നും ബോർഡ് അധികൃതർ നിർദേശിച്ചു. വാർത്തസമ്മേളനത്തിൽ ബോർഡ് അംഗങ്ങളായ അഡ്വ. പി.വി. സൈനുദ്ദീൻ, പ്രഫ. കെ.എം. അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, സി.ഇ.ഒ സി.എം. അബ്ദുൽജബ്ബാർ, ഡിവിഷനൽ വഖഫ് ഓഫിസർ സി.എം. മഞ്ജു, ജൂനിയർ സൂപ്രണ്ട് കെ.എ. മുഹമ്മദ് ആസിഫ് എന്നിവരും പങ്കെടുത്തു.
.jpg)


