നിങ്ങൾ പറഞ്ഞ പച്ചനുണകൾ കാരണം അഞ്ച് വിദ്യാർഥികൾ 15 ദിവസം ജയിലിൽ അടക്കപ്പെട്ടു എന്നതിൽ ഒരൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലേ ? വീണ ജോർജിനോട് വി.ടി. ബൽറാം
പാലക്കാട്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. നിങ്ങൾ പൊലീസിനോട് പറഞ്ഞ പച്ചനുണകൾ കാരണം അഞ്ച് വിദ്യാർഥികൾ 15 ദിവസം ജയിലിൽ അടക്കപ്പെട്ടു എന്നതിൽ ഒരൽപ്പം പോലും നിങ്ങൾക്ക് കുറ്റബോധം തോന്നുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
സിപിഎം മന്ത്രിയാണെങ്കിലും മനുഷ്യത്വം ഇത്രത്തോളം ഇല്ലാതായി അധ:പതിക്കണമായിരുന്നോ? അധികാരം എന്നത് ഇത്ര നികൃഷ്ടമായും വൈരാഗ്യബുദ്ധിയോടെയും ഉപയോഗിക്കുന്ന നിങ്ങൾ പൊതുരംഗത്ത് നിൽക്കുന്നത് തന്നെ നാടിന് അപകടകരമാണ്.
ആയുധങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിങ്ങളെ കൊല്ലാൻ നോക്കി എന്ന് പൊലീസിന് വ്യാജമൊഴി നൽകിയത് നിങ്ങളുടെ സ്വന്തം ഗൺമാനാണ്. നിങ്ങളുടെ അറിവോടെയല്ല അയാൾ അന്ന് ആ നുണ പറഞ്ഞത് എന്ന് ഞങ്ങളൊക്കെ വിശ്വസിക്കണോ? അങ്ങനെയെങ്കിൽ വ്യാജമൊഴിയും വ്യാജ തെളിവും നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതിന് ആ ഗൺമാനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നിങ്ങൾ തന്നെ ആവശ്യപ്പെടുമോ?
സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരുദ്യോഗസ്ഥൻ ഒരിക്കലും ഇങ്ങനെ വ്യാജ തെളിവ് നൽകുന്നവനാവരുത്.
പിന്നെ, ഇതൊരവസരമായിക്കണ്ട് കേരളത്തിൽ മുഴുവൻ കോൺഗ്രസിനെ ആക്രമിക്കാൻ കലാപാഹ്വാനം നടത്തിയ എംവി ഗോവിന്ദൻ, അയാളെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല -വി.ടി. ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതിയെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയിരുന്നു. കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ രണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നൽകാതിരുന്ന മന്ത്രി, രണ്ടു ദിവസം മുൻപാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്.
പ്രതിഷേധത്തിന് പിന്നാലെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും ചെയ്തിരുന്നു. കഴുത്തിന് പരിക്കുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിനുകൾ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പുറത്തുവന്നിരുന്നെങ്കിലും, ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ പൊലീസുകാരുടെ മൊഴിയിലോ സിസിടിവി ദൃശ്യങ്ങളിലോ വധശ്രമത്തിനുള്ള തെളിവുകളുണ്ടായിരുന്നില്ല. വധശ്രമ വകുപ്പ് ഒഴിവാക്കിയാകും റെയിൽവേ പൊലീസ് ഇനി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.
.jpg)

