‘എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ട’ ; മഹിളാ മോർച്ചയെ പരിഹസിച്ച് വി.ടി. ബൽറാം

‘There is no better example than this of why Malayalis view them as clowns’; V.T. Balram mocks Mahila Morcha

 തിരുവനന്തപുരം: യു.ഡി.എഫ് വാഗ്ദാനം ചെയ്ത സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് മഹിളാമോർച്ച നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ. എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ടെന്ന് അദ്ദേഹം പ്രതികകരിച്ചു.

‘സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപിയുടെ നേതൃതലങ്ങളിൽ ഉള്ളവർക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണ്. ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലേം കൂടി 3.05 രൂപ വർധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളിൽ വച്ചാണ് സമരത്തിന്റെ പോസ്‌റ്റർ എന്നതും കൗതുകകരമാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് കേരളത്തിലിന്നേവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി ഞങ്ങൾ നടപ്പിലാക്കുകതന്നെ ചെയ്യും, സ്‌ത്രീകൾക്കുള്ള സൗജന്യയാത്ര ഉൾപ്പെടെ. കുറച്ചുകൂടി നിലവാരമുള്ള, അൽപ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാൻ അപ്പുറത്തുള്ള എല്ലാ പാർട്ടികൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു’ -അ​ദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

മേയ് 15 മുതൽ സൗജന്യ യാത്ര എന്ന കെസി വേണുഗോപാലിന്റെ വാഗ്ദാനം നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താണ് മഹിളാമോർച്ച പ്രതിഷേധിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കാസർകോട് തുടങ്ങി എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമത്‍യിരുന്നു പ്രതിഷേധം. ‘സൗജന്യ യാത്ര വൈകുന്നതിൽ പ്രതിഷേധം’ എന്ന പ്ലക്കാർഡുകൾ അടക്കം ഉയർത്തി മഹിളാമോർച്ച പ്രവർത്തകർ ബസ്സിൽ കയറിയിരുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൽപറ്റ സൂപ്പർഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധം അരങ്ങേറിയത്.

‘ഇനിയിപ്പോ ഇങ്ങനെയൊക്കെ പോകട്ടെ എന്നുള്ളതാണ് അവരുടെ ഉദ്ദേശമെങ്കിൽ അത് നടക്കില്ല. സ്ത്രീകൾക്ക് കിട്ടേണ്ടത് കിട്ടണം. സൗജന്യയാത്ര പദ്ധതി മാത്രമല്ല, യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്ത എന്തെങ്കിലും നടപ്പിലാക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഏറെ നാൾ എടുത്തു. ഇനി മന്ത്രിമാർ ആരെന്ന് തീരുമാനിക്കാൻ ആറു മാസം എടുക്കുമായിരിക്കും. അതിനുശേഷം അവർ ഈ വാഗ്ദാനങ്ങളൊക്കെയും മറന്നുപോകും’ -പ്രതിഷേധക്കാർ പറഞ്ഞു.

‘സൗജന്യ യാത്ര തരണ​മെന്ന് ജനങ്ങൾ അങ്ങോട്ട് ആവശ്യപ്പെട്ടതാണോ? 15ാം തീയതി തരാം എന്ന് അവർ ഇങ്ങോട്ട് പറഞ്ഞതാണ്. 15ാം തീയതിയായി. ഞങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കി. അപ്പോൾ കെഎസ്ആർടിസിക്കാർ പറഞ്ഞു, അങ്ങനെ ഒരു അറിയിപ്പും അവർക്ക് കിട്ടിയിട്ടില്ല എന്ന്. ഇനി എല്ലാം അങ്ങനെയായിരിക്കും എന്നാണ് തോന്നുന്നത്’ -മഹിളാ മോർച്ച ഭാരവാഹികൾ പറഞ്ഞു. 

Tags