പൊലിസിനെതിരെ ബോംബറിഞ്ഞ കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന വി കെ നിഷാദിനെ ഡി.വൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

VK Nishad who is serving a prison sentence in a bomb attack case against the police was elected as the DYFI Kannur District Vice President

കണ്ണൂർ : വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചയാളെ കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു. പയ്യന്നൂരിലെ വി കെ നിഷാദിനെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

തലശ്ശേരിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് നിഷാദിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. പൊലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഇതു പ്രകാരം ജയിലിൽ ശിക്ഷഅനുഭവിക്കുന്നയാളാണ് നിഷാദ്.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് ഇപ്പോൾ നിഷാദ്. കഴിഞ്ഞ സിപിഎം ഭരണത്തിൽ  നിഷാദിന് പരോൾ നൽകിയത് വിവാദമായിരുന്നു. കഴിഞ്ഞനവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്.

കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു.ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിപി ജയരാജനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചുണ്ടായ സംഘർഷത്തിനിടെ പയ്യന്നൂർ നഗരത്തിൽ ബൈക്കിലെത്തി പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്.

ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ നിഷാദ് വിജയിച്ച സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ ബ്ലോക്ക്  കോൺഗ്രസ്സ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിട്ടുണ്ട്.
 

Tags