പ്രാണനെടുക്കുന്ന പ്രണയം , നാടിന് നോവായി വിഷ്ണുപ്രിയ ; ഈ കൊലക്കേസിൽ 39-ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും; കൂസലില്ലാതെ ശ്യാംജിത്ത്
കണ്ണൂർ : പ്രണയമെന്നാൽ ചാറ്റുകളും വീഡിയോ കോളുകളും സ്റ്റാറ്റസുകളുമൊക്കെയായി മാറിയോ? ബന്ധങ്ങളുടെ ആഴം കൂടിയെന്ന് ധരിച്ചെങ്കിൽ തെറ്റി. സഹജീവിയുടെ വേദന അറിയാത്ത, സാഹചര്യം മനസ്സിലാകാത്ത, ‘ജീവി’കൾ മാത്രമായി ഇന്ന് പലരും മാറിക്കൊണ്ടിരിക്കുകയാണ്.അതിന് ഉദാഹരണമാണ് കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ .പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
2022 ഒക്ടോബർ 22 നാണ് നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. പാനൂർ വള്ള്യായിലെ വീട്ടിൽ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം.
രണ്ട് വർഷത്തിന് ശേഷം ഇന്ന് വിഷ്ണുപ്രിയ വധക്കേസിൽ ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി .പ്രൊസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ടതിനു ശേഷം കോടതി കേസിലെ അന്തിമ വിധി തിങ്കളാഴ്ച്ച പറയും.