ഗുരുവായൂരിൽ ‘വെർച്വൽ ക്യൂ’ സംവിധാനം നടപ്പാക്കും ; മന്ത്രി കെ. മുരളീധരൻ
ഗുരുവായൂർ : ഭക്തലക്ഷങ്ങൾ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന ബുദ്ധിമുട്ടിന് ഉടൻ പരിഹാരമാകുന്നു. ‘വെർച്വൽ ക്യൂ’ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ 3 വർഷത്തിനകം പൂർത്തീകരിക്കും.
മാസ്റ്റർ പ്ലാൻ നടപ്പാക്കും. ക്ഷേത്ര വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് 9 മാസത്തിനുളളിൽ പൂർത്തീകരിക്കും. നവീന സൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേവസ്വത്തിന്റെ ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാതെ സംരക്ഷിക്കും. വേങ്ങാട് ഗോശാലയിൽ വിദഗ്ധ സഹായത്തോടെ പശുക്കളെ സംരക്ഷിക്കും. ആനക്കോട്ടയിലെ കോവിലകം ചരിത്രസ്മാരകമായി സംരക്ഷിച്ച് 75 ആനകൾക്ക് കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കും. ആനകളെ നടയിരുത്തുന്നതിന് അനുകൂലമായ തീരുമാനം കാബിനറ്റിൽ എടുക്കും. ഗുരുവായൂരിലെ നിലവിലെ ആശുപത്രി നവീകരിക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത അവലോകന യോഗങ്ങൾക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
.jpg)

