തൊട്ടാൽ പൊള്ളും ; പച്ചക്കറികൾക്ക് തീ വില

Onam Sadya will be ruined; vegetable prices will soar

കോഴിക്കോട്: പാൽ, മീൻ, ഇറച്ചി, മുട്ട വില കുത്തനെ ഉയർന്നതിനിടെ പച്ചക്കറിയും നേന്ത്രപ്പഴവും വാങ്ങുന്ന സാധാരണക്കാരന്റെ കീശകാലിയാകുന്നു. പയർ, ചേന എന്നിവക്ക് കിലോ വില അമ്പതിന് മുകളിലാണ്. ബീറ്റ് റൂട്ടിന് 45, വെണ്ടക്ക 35-40, മുരിങ്ങ -70, പടവലം -40, കൊത്തവര 50 രൂപ, ബീൻസിന് 70 രൂപ, കേരറ്റിന് 65-70 രൂപ എന്നിങ്ങനെയാണ് വില. നല്ല നേന്ത്രപ്പഴത്തിന് കിലോക്ക് 60 രൂപ കൊടുക്കണം.

ഇഞ്ചി വില റെക്കോഡിലാണ്. കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചി വില. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. വെളുത്തുള്ളിക്ക് 300 രൂപയാണ് ചില്ലറ വില. ചെറിയ ഉള്ളിക്കും വില കൂടി. 120 രൂപയാണ് നല്ലയിനം ചെറിയ ഉള്ളിക്ക്. രണ്ടാം തരമാണെങ്കിൽ 60 രൂപ.

തക്കാളി വില മാത്രമാണ് അടുത്ത കുറഞ്ഞത്. 60 രൂപയിൽ നിന്ന് 40 രൂപയിലെത്തി തക്കാളി വില. കോളി ഫ്ലവർ വിലയും ഉയരത്തിലാണ്. ഇതര സംസ്ഥാന പച്ചക്കറികൾക്ക് വില കൂടിയതും മഴക്കാലത്ത് പച്ചക്കറി ഉത്പാദനം കുറഞ്ഞതും ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾക്കും വില വർധിക്കാൻ കാരണമായി എന്നാണ് വിലയിരുത്തൽ. ഇഞ്ചി വില ഉടൻ കുറിയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

കർണാടകയിലെ ചാമരാജ് നഗർ, മൈസൂരു, എന്നിവിടങ്ങളിൽനിന്നും വയനാട്ടിൽനിന്നുമാണ് കോഴിക്കോട്ടേക്ക് ഇഞ്ചി എത്തുന്നത്. ഇന്ധനവില വർധന, വൈറസ് രോഗ ബാധ കാരണം ഉത്പാദനക്കമ്മി തുടങ്ങിയവ വില കുടാൻ കാരണമായി. 

Tags