ആരോരുമില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് മന്ത്രി വീണാ ജോര്‍ജിന്റെ കരുതല്‍

google news
fff

പത്തനംതിട്ട : ആരോരുമില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കരുതല്‍. കരുതലും കൈ താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ മാനസിക ബുദ്ധിമുട്ടുകള്‍ കാരണം മറ്റ് അന്തേവാസികളെ ഉപദ്രവിക്കുന്ന കുട്ടിയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയുമായി കുന്നന്താനം ഹൗസ് ഓഫ് പ്രൊവിഡന്‍സ് എന്ന സ്ഥാപനത്തിലെ സിസ്റ്റര്‍മാരാണ് ആരോഗ്യ മന്ത്രിയെ സമീപിച്ചത്. പരാതി വിശദമായി കേട്ടതിനു ശേഷം കുട്ടിയെ സംരക്ഷിക്കുന്നതിന് കെയര്‍ ഗിവറിനെ ലഭ്യമാക്കുന്നതിന് മന്ത്രി അധികാരികളെ ഫോണില്‍ ബന്ധപ്പെട്ടു. 12 വയസുള്ള കുട്ടിയുടെ മാനസിക ആരോഗ്യ ചികിത്സ ഉറപ്പാക്കുന്നതിനായി ഒരു കെയര്‍ഗിവെറിന്റെ സഹായത്തോടെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നത് ഉറപ്പാക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് ഓഫീസറെ ആരോഗ്യ മന്ത്രി  ചുമതലപെടുത്തി.

മാനസിക വളര്‍ച്ചയില്ലാത്ത കുട്ടികളെ പരിപാലിക്കുന്ന കുന്നന്താനം  ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസിയാണ് ഈ കുട്ടി.   ഓട്ടിസം,ഹൈപ്പര്‍ ആക്ടിവിറ്റി, മാനസീക വെല്ലുവിളി നേരിടുന്നതിനാല്‍ സ്ഥിരമായി മരുന്ന് കഴിക്കുന്ന കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയെങ്കിലും വനിതാ ബൈസ്റ്റാന്‍ഡര്‍ ഇല്ലാത്തതിനാല്‍ നിയമപരമായി കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരംമരുന്നുകള്‍ മാറ്റി കൊടുത്തിട്ടും കുട്ടിയുടെ സ്വഭാവ വൈകല്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാത്തതിനാലും മറ്റു ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലും ഈ കുട്ടിയെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സിസ്റ്റര്‍ റോസിലി പീറ്റര്‍ അദാലത്തില്‍ സമര്‍പ്പിച്ചത്. ഇതിനു പുറമേ  അദാലത്തില്‍ പരാതി സമര്‍പ്പിച്ചിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മറ്റുള്ളവര്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിലൂടെ സര്‍ക്കാരിന്റെ കൈത്താങ്ങ് ലഭിച്ചു.  

Tags