കരുവന്നൂർ കേസിൽ ഇ ഡി അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായല്ലോ? കുഴൽപ്പണ കേസിലും കരുവന്നൂർ കേസിലും പരസ്പര ധാരണയുണ്ട് :വി ഡി സതീശൻ


കൊച്ചി: കേരളത്തിലെ നേതൃമാറ്റത്തിൽ ഇപ്പോൾ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് പ്രതിക്ഷനേതാവ് വി ഡി സതീശൻ. മാറ്റങ്ങൾ ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വയനാട് പുനരധിവാസത്തിൽ കേന്ദ്രം വായ്പകൾ എഴുതിത്തള്ളണം. കേന്ദ്രം തയാറായില്ലെങ്കിൽ സംസ്ഥാനം ഏറ്റെടുക്കണം.കരുവന്നൂർ കേസിൽ ഇ ഡി അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായല്ലോ. കഴുത്തിൽ പിടി മുറുക്കിയിട്ട് കൊല്ലം കുറേയായി. കുഴൽപ്പണ കേസിലും കരുവന്നൂർ കേസിലും പരസ്പര ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് പൂർണ്ണസജ്ജമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ താമസമില്ലാതെ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അൻവറിന്റെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ പ്രേരിതമായ കേസല്ല ഇതെന്നും പറഞ്ഞു. മുഖ്യമന്ത്രി ആശ സമരത്തെ തള്ളി പറഞ്ഞത് ശരിയായില്ല. മുഖ്യമന്ത്രിക്ക് കിട്ടിയ വിവരങ്ങൾ തെറ്റാണ്. സമരക്കാർ ഒത്തുതീർപ്പിന് തയ്യാറാകുന്നില്ലെന്ന വാദം തെറ്റാണ്. മന്ത്രിമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. സമരത്തിൽ ഒരു ശതമാനം ആശമാർ മാത്രമാണുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ അബദ്ധധാരണയെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ ഷൂ വിവാദത്തിലും വി ഡി സതീശൻ പ്രതികരിച്ചു. മൂന്നുലക്ഷം രൂപയുടെ ഷൂ എന്നാണ് പ്രചാരണം. സിപിഐഎം ഹാൻഡിലുകളാണ് പ്രചാരണം നടത്തുന്നത്. പ്രചരിപ്പിക്കുന്നവർ ആരായാലും വന്നാൽ അയ്യായിരം രൂപയ്ക്ക് തരാം. ഇന്ത്യയിൽ ഒൻപതിനായിരം രൂപയാണ് വില. പുറത്ത് അതിലും കുറവാണ്. 70 പൗണ്ട് കൊടുത്ത് ലണ്ടനിൽ നിന്ന് സുഹൃത്ത് വാങ്ങിച്ചു കൊണ്ടുവന്ന് തന്നതാണ് ഷൂവെന്നും വി ഡി സതീശൻ വ്യക്തമാക്കി.