വയൽക്കിളി സമരം ; കീഴാറ്റൂരിൽ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസിലെ 28 പ്രതികളെയും വെറുതെ വിട്ടു
കണ്ണൂർ : കീഴാറ്റൂരിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വയൽക്കിളി സമരത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ് . 2018 മാർച്ച് 14നാണ് സംഭവം . ദേശീയ പാത ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിലാണ് കോടതി നടപടി.

സുരേഷ് കീഴാറ്റൂർ ഉൾപ്പടെ 28 പ്രതികളാണ് ഉണ്ടായിരുന്നത്. വയൽ അളക്കാൻ എത്തിയ റവന്യു ഉദ്യോഗസ്ഥരുടെ മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയാണ് സമരക്കാർ തടഞ്ഞത്. കുപ്പിയിൽ പെട്രോളുമായായിരുന്നു നമ്പ്രാടത്ത് ജാനകിയും സുരേഷ് കീഴാറ്റൂരും ഉൾപ്പെടെയുള്ള സമരക്കാർ പ്രതിരോധം ഉയർത്തിയത്.

മണിക്കൂറുകൾ നീണ്ട ഉദ്വേഗത്തിനൊടുവിൽ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെ ആണ് ആശങ്ക അകന്നത്. നിയമവിരുദ്ധമായ സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമം, ഉദ്യോഗസ്ഥരെ തടയൽ തുടങ്ങിയ വകുപ്പുകൾ സമരക്കാർക്കെതിരെ പൊലീസ് ചുമത്തി. കേസിൽ നിലവിൽ 28 പേരാണ് പ്രതികൾ. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ശ്രീജയാണ് കേസിൽ വിധി പറഞ്ഞത്.
.jpg)

