വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപ് ചികിത്സയുടെ ദൃശ്യങ്ങൾ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചതായി കണ്ടെത്തി

google news
dr vandana

കൊല്ലം: ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് ചികിത്സയുടെ ദൃശ്യങ്ങൾ സ്കൂളിലെ അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചതായി കണ്ടെത്തി. മൂന്ന് ഗ്രൂപ്പുകളിലേക്ക് ദൃശ്യങ്ങൾ അയച്ചതായാണ് കേസന്വേഷിക്കുന്ന ജില്ല ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. സന്ദീപിന്‍റെ മൊബൈൽ ഫോൺ പരിശോധനക്കായി തിരുവനന്തപുരത്തെ ഫൊറൻസിക് സയന്‍റിഫിക് ലാബിലേക്ക് ഇന്ന് അയക്കും.

സന്ദീപിനെ പൂജപ്പുരയിലെ അതീവ സുരക്ഷാസെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് ഇന്ന് അപേക്ഷ നൽകും. ഡിവൈ.എസ്.പി എം.എം. ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്ക് എത്തിച്ച അധ്യാപകനായ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുകയായിരുന്നു.

Tags