സംസ്ഥാനത്ത് വേനൽച്ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചികയും ഉയരുന്നു ; ജാഗ്രതാനിർദ്ദേശം

heat

 സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചികയും ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കൊട്ടാരക്കരയിലെ സെൻസറിൽ യുവി സൂചിക 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ഇതിന്റെ ആഘാതം കൂടുതലായിരിക്കും. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

tRootC1469263">

പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ശുദ്ധജലം കുടിക്കുന്നത് ശീലമാക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാൽ അവ ഒഴിവാക്കി പകരം സംഭാരം, ഫ്രഷ് ജ്യൂസ്, ഒ.ആർ.എസ് ലായനി എന്നിവ ഉപയോഗിക്കാം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കരുതുന്നതിനൊപ്പം ശരീരമാകെ മൂടുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കേണ്ടതാണ്.

നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസ്, ഡെലിവറി എക്സിക്യൂട്ടീവുകൾ തുടങ്ങിയവർ വെയിലത്ത് ജോലി ചെയ്യുമ്പോൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ചർമ്മരോഗമുള്ളവർ എന്നിവർക്ക് പ്രത്യേക സംരക്ഷണം നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് മുറികളിൽ വായുസഞ്ചാരവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കണം. പരീക്ഷാ ഹാൾ, പൊതുസമ്മേളനങ്ങൾ എന്നിവിടങ്ങളിൽ തണലും കുടിവെള്ളവും നിർബന്ധമായും ഒരുക്കേണ്ടതാണ്.

മനുഷ്യരെപ്പോലെ തന്നെ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തിൽ ശ്രദ്ധ വേണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നത് ഒഴിവാക്കുകയും അവയ്ക്ക് ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കുകയും ചെയ്യണം. വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തി പോകരുത്. വെയിലേറ്റതിനെത്തുടർന്ന് തളർച്ചയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.

Tags