ഉത്സവത്തിനിടെ അച്ഛനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത മകനെ കുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തുണ്ടായ തർക്കത്തിനിടെ രണ്ട് പേരെ കുത്തിപ്പരുക്കേൽപിച്ച കേസിൽ 6 പ്രതികളെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചേപ്പാട് കിഴക്ക് രാധേഷ് ഭവനം വീട്ടിൽ വിഷ്ണു(22), മാവേലിക്കര കൊച്ചിക്കൽ കോസ്സായി പറമ്പിൽ വീട്ടിൽ അശോകൻ( 53) എന്നിവരെ കുത്തിപ്പരുക്കേൽപിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.
ഈ മാസം 6ന് രാത്രി 7 നായിരുന്നു സംഭവം. അച്ഛനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മകൻ വിഷ്ണുവിന് കുത്തേറ്റത്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അശോകനെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചിങ്ങോലി പ്രഭാഭവനം വീട്ടിൽ ബുള്ളറ്റ് രാജേഷ് എന്ന രാജേഷ് (26), ചേപ്പാട് കന്നിമേൽ വയൽവാരത്തിൽ അമൽ (ചന്തു–27), ചിങ്ങോലി അയ്യങ്കാട്ടിൽ അഭിജിത്ത്(കണ്ണൻ– 20), ചിങ്ങോലി അമ്പാടിയിൽ ഇരട്ട സഹോദരങ്ങളായ അമ്പാടി (21), അച്ചുരാജ് (21), ചിങ്ങോലി തുണ്ടിൽ പുലി അനൂപ് എന്ന അനൂപ്( 26 ) എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുത്തേറ്റ വിഷ്ണുവും അശോകനും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.