മരം വീണുണ്ടായ ഗതാഗത തടസ്സത്തിൽപ്പെട്ട് ആംബുലൻസ്; അട്ടപ്പാടി ചുരത്തിൽ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഉണ്ടായ ഗതാഗത തടസ്സത്തിൽ ആംബുലൻസ് പെട്ടുപോയതിന് പിന്നാലെ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാതെ വെന്റിലേറ്ററിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി വെള്ളമാരി ഉന്നതി സ്വദേശിയായ സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്.
കടുത്ത പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടിക്ക് സമീപം വലിയ മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. രോഗിയുമായി പോയ ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം ചുരത്തിൽ കുടുങ്ങിക്കിടന്നു. ഇതുമൂലം യുവാവിന് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. പിന്നീട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി യാത്ര പുനരാരംഭിച്ചുവെങ്കിലും സജീവിന്റെ ജീവൻ രക്ഷിക്കാനായില്ല.
.jpg)

