നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചത് സ്വയം വരുത്തിയ അപകടമല്ല: കോടതി, യാത്രക്കാരന് ₹8 ലക്ഷം നഷ്ടപരിഹാരം

train
train

കൊച്ചി: പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടുകാലും അറ്റുപോയ യാത്രക്കാരന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരംനൽകാൻ ഹൈക്കോടതി ഉത്തരവ്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തെ കരുതിക്കൂട്ടിയുള്ള അപകടമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്. മനുവിന്റെ സുപ്രധാന ഉത്തരവ്.

tRootC1469263">

കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമെന്ന് വിലയിരുത്തി നഷ്ടപരിഹാരം നിഷേധിച്ച എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിനെതിരേ യാത്രക്കാരനായ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് കെ. ഭട്ടതിരി ഫയൽചെയ്ത അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവുകളടക്കം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

മാധ്യമപ്രവർത്തകനായിരുന്ന സിദ്ധാർഥ്‌ കെ. ഭട്ടതിരിക്ക്‌ 2022 നവംബർ 19-ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയാണ് അപകടം സംഭവിച്ചത്. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളംവാങ്ങാനിറങ്ങിയ സിദ്ധാർഥ് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ പെടുകയായിരുന്നു. രണ്ടുകാലും മുറിച്ചുമാറ്റേണ്ടിവന്നു.

തുടർന്നാണ് നഷ്ടപരിഹാരത്തിനായി റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചതിനെ കരുതിക്കൂട്ടിയുള്ള അപകടമായിട്ടേ കാണാനാകൂ എന്നായിരുന്നു ട്രിബ്യൂണലിന്റെ നിലപാട്. നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും വിധിച്ചു.

എന്നാൽ, ട്രെയിനിൽ കയറണമെന്ന സദുദ്ദേശ്യത്തോടെ യാത്രക്കാരൻ നടത്തിയ ശ്രമത്തിനിടെയുണ്ടായ അപകടത്തെ സ്വയം വരുത്തിവെച്ചതായി കാണാനാകില്ലെന്നും അപ്രതീക്ഷിതമായ അപകടമായേ കണക്കിലെടുക്കാനാകൂവെന്നും ഹൈക്കോടതി പറഞ്ഞു. ടിക്കറ്റുള്ള യാത്രക്കാരൻ ട്രെയിനിനുള്ളിൽനിന്ന്‌ വീഴുന്നതും ട്രെയിനിലേക്കുകയറുന്നതിനിടെ വീഴുന്നതും റെയിൽവേ നിയമപ്രകാരമുള്ള അനിഷ്ടസംഭവത്തിന്റെ പരിധിയിൽവരുമെന്നും കോടതി വ്യക്തമാക്കി.

Tags