സി.പി.എമ്മിനെ രക്ഷിക്കാൻ ഗോവിന്ദൻ ജയിക്കണം! 'മിണ്ടാൻ' അനുവാദമില്ലാത്തവർ എവിടെ? എം.വി ഗോവിന്ദനും ജയരാജനുമെതിരെ പരിഹാസവുമായി ടി.കെ ഗോവിന്ദൻ
തളിപ്പറമ്പ്: തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് പോരാട്ടം സി.പി.എമ്മിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാനാണെന്നും, പാർട്ടി സ്ഥാനാർത്ഥി ജയിച്ചാൽ അത് പ്രസ്ഥാനത്തിൻ്റെ അന്ത്യത്തിന് വഴിതെളിക്കുമെന്നും ടി.കെ ഗോവിന്ദൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി എം.വി ജയരാജനെയും ലക്ഷ്യം വെച്ച് കടുത്ത പരിഹാസമാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഉയർത്തിയത്.
പാർട്ടിക്കുള്ളിലെ പ്രമുഖരായ പലരെയും ഇപ്പോൾ എവിടെയും കാണുന്നില്ലെന്ന് ടി.കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എം.വി ഗോവിന്ദനെയും എം.വി ജയരാജനെയും ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. "മിണ്ടരുത് എന്ന് പറഞ്ഞ് നേതൃത്വം വിലക്കിയതിനാലാണ് പല നേതാക്കളെയും വാർത്താ സമ്മേളനങ്ങളിൽ പോലും കാണാത്തത്," അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ക്യാമ്പിലെ വെപ്രാളം പരാജയഭീതിയിൽ നിന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയെ ശുദ്ധീകരിക്കാനാണ് തൻ്റെ പോരാട്ടമെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, വിചിത്രമായ ഒരു ന്യായീകരണവും മുന്നോട്ടുവെച്ചു. സി.പി.എം തകരരുത് എന്ന് കോൺഗ്രസും ആഗ്രഹിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ പാർട്ടിയെ രക്ഷിക്കാനായി തന്നെ വിജയിപ്പിക്കണമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
തളിപ്പറമ്പിൽ എൽ.ഡി.എഫ് ജയിക്കുന്നത് തെറ്റായ പ്രവണതകൾക്ക് അംഗീകാരം നൽകലായിരിക്കും. പിണറായി വിജയൻ തോറ്റാലും തളിപ്പറമ്പിൽ പി.കെ ശ്യാമള തോൽക്കരുത് എന്ന വാശിയിലാണ് സി.പി.എം നേതൃത്വം അട്ടിമറിക്ക് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യു.ഡി.എഫ് വിമതൻ കൊയ്യം ജനാർദ്ദനൻ ഉന്നയിച്ച എരുവേശി ക്വാറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ മകൻ പൊതുപ്രവർത്തകനല്ലെന്നും ഒരു ക്വാറിയും നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ പി. മുഹമ്മദ് ഇഖ്ബാൽ, ടി. ജനാർദ്ദനൻ എന്നിവരും പങ്കെടുത്തു.
.jpg)


