തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ തീപിടുത്തം: വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം തള്ളി റെയില്‍വേ
തൃശ്ശൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം തള്ളി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്റെ അനുവാദം ആവശ്യമില്ലെന്നും ആണ് റെയില്‍വേയുടെ നിലപാട്.
റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നും ഉണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം അധികൃതര്‍ തള്ളുകയാണ്.പാര്‍ക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടര്‍ന്നു എന്നുമാണ് വിശദീകരണം. ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണത്തിനെതിരെ തൃശൂര്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി എന്ന വാദവും റെയില്‍വേ തള്ളി. ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്നും ചട്ടങ്ങള്‍ പ്രകാരം റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വിശദീകരണം.
സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നു. ഇത് നശിച്ചുവെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. തീപിടുത്തത്തില്‍ റെയില്‍വേയുടെ ടവര്‍ വാഗണ് കേടു പറ്റിയിട്ടുണ്ട്. ഇത് ഉടന്‍തന്നെ സ്ഥലത്തുനിന്ന് നീക്കി. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള മികച്ച പ്രവര്‍ത്തനമാണ് റെയില്‍വേയും റെയില്‍വേ പോലീസും നടത്തിയത് എന്നാണ് വിശദീകരണം.സംഭവത്തില്‍ പോലീസിന്റെയും റെയില്‍വേയുടെയും അന്വേഷണം തുടരുകയാണ്.
.jpg)


