തൃശൂർ ദേശീയ പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ഗൃഹനാഥൻ മരിച്ചു
കൊടുങ്ങല്ലൂർ: തൃശൂർ ജില്ലയിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാൾ മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന എസ്.എൻ.പുരം അഞ്ചാംപരുത്തി സ്വദേശി കാട്ടുപറമ്പിൽ കബീർ (58) ആണ് മരിച്ചത്. അഞ്ചാം പരുത്തിയിലെ ടൈലറിംഗ് ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകൻ റംസാന് ഗുരുതരമായി പരിക്കുണ്ട്.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരം പൊരി ബസാറിൽ ഉയര പാതയിലായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ വാർത്ത ചാനലിൻറെ മാർക്കറ്റിംഗ് വിഭാഗം സഞ്ചരിച്ചിരുന്ന കാറും എതിരെവന്ന സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. കാറിനും റോഡിലെ ഡിവൈഡറിനും ഇടയിൽ പെട്ട് ഞെരിഞ്ഞമർന്ന നിലയിലായിരുന്നു സ്കൂട്ടർ. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കബീർ മരണമടയുകയായിരുന്നു. പുതിയ ദേശീയ പാതയിൽ റോഡ് നിർമ്മാണം പൂർത്തിയായ ഇടങ്ങളിലെല്ലാം വാഹനങ്ങൾ ചീറിപ്പായുകയാണ്.
.jpg)

