തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ്


8 കോച്ചുകൾ കൂടി വരുന്നതോടെ 530 സീറ്റുകൾ അധികമായി ലഭിക്കും
തിരുവനന്തപുരം : തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. ഇപ്പോൾ 8 കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സർവീസിലുള്ളത്. ആലപ്പുഴ വഴിയുള്ള സർവീസാണിത്. നാഗർകോവിൽ – ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈയാഴ്ച ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക.
യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 8 കോച്ചുകൾ കൂടി വരുന്നതോടെ 530 സീറ്റുകൾ അധികമായി ലഭിക്കും. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും. മടക്കട്രെയിൻ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണു സർവീസ് നടത്തുന്നത്.

കോട്ടയം വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി അടുത്തിടെയാണ് വർദ്ധിപ്പിച്ചത്. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നാണ് ആവശ്യം. 16 കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് ലാഭകരമാണെങ്കിൽ 20 കോച്ചുകളുള്ള ട്രെയിൻ പിന്നീട് മംഗളൂരു റൂട്ടിൽ അനുവദിക്കും. 16 കോച്ചുകളുമായുള്ള വന്ദേഭാരത് സർവീസ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.