തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം: 32 രോഗികളെ 15 മിനിറ്റിനകം സുരക്ഷിതമായി മാറ്റി, വാർത്തകൾ വസ്തുതാരഹിതമെന്ന് അധികൃതർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വരുന്ന തുടർ വാർത്തകൾ വസ്തുതാരഹിതമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 17 രാവിലെ ഏകദേശം 8.55ഓടെ സർജിക്കൽ ഐസിയുവിലെ ഒരു വെന്റിലേറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തു.
സംഭവസമയത്ത് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർ നടത്തിയ അതിവേഗവും ഏകോപിതവുമായ ഇടപെടലിലൂടെ എല്ലാ രോഗികളുടെയും സുരക്ഷ ഉറപ്പാക്കിയിരുന്നു. തീപിടുത്തം കാരണം രോഗികളെ മാറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അത്തരം തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ പുക നിറഞ്ഞതോടെ അടിയന്തരമായി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സർജിക്കൽ ഐസിയുവിലും ട്രോമ ഐസിയുവിലുമായി ഉണ്ടായിരുന്ന 32 രോഗികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളടക്കം ഗുരുതരാവസ്ഥയിലുള്ളവരെ ആംബു ബാഗ് ഉപയോഗിച്ച് ശ്വസനസഹായം നൽകിക്കൊണ്ട് MICU-4 ലേക്കും വാർഡ് 7 ലേക്കും മാറ്റി. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതിന് 15 മിനിറ്റിനുള്ളിൽ തന്നെ എല്ലാ ഗുരുതര രോഗികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നു.
സംഭവസമയത്ത് വെന്റിലേറ്ററിലെ ഓക്‌സിജൻ സപ്ലൈ സമയോചിതമായി വിച്ഛേദിച്ചതടക്കമുള്ള ജീവനക്കാരുടെയും സഹായത്തിനെത്തിയവരുടെയും ഏകോപിതമായ ഇടപെടലാണ് എല്ലാ രോഗികളുടെയും ജീവൻ രക്ഷിക്കാൻ സഹായിച്ചത്. തീപിടുത്തം ഉണ്ടായ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗി സുഖം പ്രാപിച്ച് വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
.jpg)


