തിരുവല്ലയിൽ കിണറിനുള്ളിൽ നിന്നും വിഷ ദ്രാവകത്തിൻ്റെ രൂക്ഷ ഗന്ധം ഉയർന്ന സംഭവത്തിൽ വഴിത്തിരിവ്


തിരുവല്ല : തിരുവല്ലയിലെ നിരണത്ത് കിണറിനുള്ളിൽ നിന്നും വിഷ ദ്രാവകത്തിൻ്റേതിന് സമാനമായ രൂക്ഷ ഗന്ധം ഉയർന്ന സംഭവം വഴിത്തിരിവിലേക്ക്. രൂക്ഷ ഗന്ധം അനുഭവപ്പെട്ട കിണറിന് സമീപത്ത് നിന്നും വിഷദ്രാവകത്തിൻ്റെ മണമുള്ള കുപ്പിയുടെ അടപ്പ് ലഭിച്ചു. ഇതേ തുടർന്ന് വീട്ടുടമ പുളി ക്കീഴ് പോലീസിൽ പരാതി നൽകി. പരാതി തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. നിരണം പതിമൂന്നാം വാർഡിൽ തോട്ടടി പടിഞ്ഞാറേ പുരയ്ക്കൽ വീട്ടിൽ ട്യൂഷൻ അധ്യാപകനായ കെ. തമ്പിയുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ ഗന്ധം അനുഭവപ്പെട്ടത്.
tRootC1469263">വൈകിട്ട് ആറുമണിയോടെ തമ്പിയുടെ ഭാര്യ ഫിലോമിന കുളിക്കുന്നതിനായി ബാത്റൂമിൽ കയറി ടാപ്പ് തുറന്നപ്പോഴാണ് വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് തമ്പിയെ വിളിച്ചു. ഇരുവരും ചേർന്ന് കിണറിന്റെ പരിസരവും മറ്റും പരിശോധിച്ചു. സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സമീപത്തെ കിണറുകളിൽ പ്രദേശവാസികൾ ചേർന്ന് പരിശോധന നടത്തിയെങ്കിലും അവയിൽ ഒന്നും രൂക്ഷഗന്ധം അനുഭവപ്പെട്ടിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിലും വെള്ളത്തിന് ഗന്ധം അനുഭവപ്പെട്ടതോടെ സമീപവാസികൾ ചേർന്ന് തമ്പിയുടെ വീടിന് സമീപം വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് കണ്ടെടുത്തത്.

തുടർന്നാണ് തമ്പി പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവം അറിഞ്ഞ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തി കിണറിലെ വെള്ളം പരിശോധനയ്ക്കായി എടുത്തിരുന്നു. എന്നാൽ വെള്ളത്തിൽ രാസവസ്തു കലർത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധന പ്രാദേശികമായി ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് എന്നും എറണാകുളം കാക്കനാട് ഉള്ള ലാബിൽ ഇതിനുള്ള സൗകര്യം ഉള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചതായും തമ്പി പറയുന്നു. പോലീസിൻറെ അന്വേഷണത്തിൽ സംഭവത്തിലെ യാഥാർത്ഥ്യം വെളിവാവും എന്ന വിശ്വാസത്തിലാണ് തമ്പി കുടുംബവും. വെള്ളത്തിൽ നിന്നും രൂക്ഷഗന്ധം ഉയരുന്നതായി ഉള്ള പരാതി സംബന്ധിച്ച് മാധ്യമം വ്യാഴാഴ്ച വാർത്ത നൽകിയിരുന്നു.