ഇരട്ട കൊലപാതകം അടക്കം ഒട്ടനവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

തിരുവല്ല : ഇരട്ട കൊലപാതകം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിരണം സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. തിരുവല്ല നിരണം കിഴക്കും ഭാഗം മുണ്ടനാരി വീട്ടിൽ മുണ്ടനാരി അഭിലാഷ് എന്ന് വിളിക്കുന്ന അജീഷ് കുമാർ ( 32 ) നെ ആണ് പുളിക്കീഴ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്.
തൃശ്ശൂരിൽ നടന്ന ഇരട്ട കൊലപാതക കേസിൽ അടക്കം പ്രതിയായ അജീഷ് ദേശീയപാതയിൽ അടക്കം വാഹനം നിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, വീട് കയറി ആക്രമണം, വധശ്രമം തുടങ്ങി ഒട്ടനവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂരിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതിയാണ് അജീഷ് . കുപ്രസിദ്ധ ഗുണ്ടാ നേതാവ് മുണ്ടനാരി അനീഷിന്റെ സഹോദരനാണ് അജീഷ് .
ഞായറാഴ്ച ഉച്ചയോടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത് . പുളിക്കിഴ് പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ എട്ടോളം കേസ് നിലവിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.