തൃശൂരില്‍ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു
വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
തൃശൂർ: ആറ്റൂരില്‍ വിഷം കഴിച്ച് ജീവനൊടുക്കാനായി ശ്രമിച്ച മൂന്ന് വയോധിക സഹോദരിമാരില്‍ മൂന്നാമത്തെയാളും മരണത്തിനു കീഴടങ്ങി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണ്ഡലംകുന്ന് സ്വദേശി ജാനകി (80) ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു.
വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു.
ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകിയും (83) മരിച്ചു.വാർദ്ധക്യസഹജമായ അവശതകളും ഒറ്റപ്പെടലും കാരണമാണ് മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ ചെറുതുരുത്തി പൊലീസ് മൂന്നുപേരെയും ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായിരുന്നില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.തങ്ങളുടെ സ്വത്തുക്കള്‍ ഒരു ദേവസ്വത്തിന് എഴുതിവച്ചതായും പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
.jpg)


