മൂന്നാം ക്ലാസുകാരനെ മർദ്ദിച്ചിട്ടില്ല; മലപ്പുറത്തെ അധ്യാപകനെതിരായ ആരോപണം വ്യാജമെന്ന് റിപ്പോർട്ട്
മലപ്പുറം: മലവട്ടം എംകെഎച്ച്എംഎഎം എൽപി സ്കൂൾ അധ്യാപകൻ മൂന്നാം ക്ലാസ് വിദ്യാർഥിയെ കമ്പിയും ഇലക്‌ട്രിക് വയറും ഉപയോഗിച്ച് മർദിച്ചെന്ന പരാതി വ്യാജമാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ നിർദേശാനുസരണമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കാടാമ്പുഴ സ്വദേശി മുനവർ അലി ചെലൂക്കാരന്റെ പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടത്.
ആരോപണവിധേയനായ അധ്യാപകൻ, പ്രധാനാധ്യാപകൻ, മർദനമേറ്റെന്ന് പറയുന്ന വിദ്യാർഥി, രക്ഷിതാവ്, പിടിഎ പ്രസിഡന്റ് എന്നിവരെ ഡിഇഒ നേരിൽക്കണ്ട് മൊഴിയെടുത്തു. കുട്ടികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ അധ്യാപകൻ ഗുണദോഷിക്കുക മാത്രമാണ് ചെയ്തത്. അടിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. രണ്ടുകുട്ടികൾ തമ്മിൽ തർക്കമുണ്ടായി. ഒരാൾ മറ്റൊരാളുടെ കഴുത്തിൽ പിടിക്കുന്നതുകണ്ട് ശബ്ദം ഉയർത്തിപ്പറയുക മാത്രമാണ് അധ്യാപകൻ ചെയ്തത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടില്ല. ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരാതിക്കാരന് അയച്ചെങ്കിലും മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി കമീഷൻ കേസ് തീർപ്പാക്കി.
.jpg)

