'ആഹാരത്തിന് രാഷ്ട്രീയമില്ല, രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് എതിരല്ല'; പൊതിച്ചോര്‍ വിവാദത്തില്‍ നിലപാട് മാറ്റി ആരോഗ്യമന്ത്രി

k muralidharan

മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെയാണ് തിരുത്തല്‍.

പൊതിച്ചോര്‍ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതില്‍ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരന്‍ വിശദീകരിക്കുന്നു. ആലപ്പുഴയില്‍ സ്ഥലം കയ്യെറി സംഘടനകള്‍ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും മലക്കം മറിച്ചില്‍. മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെയാണ് തിരുത്തല്‍.

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയില്‍ ചില സംഘടനകള്‍ ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ സംഘടിതമായി സ്ഥലം കൈയേറി.

ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിര്‍പ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്. ആശുപത്രിയില്‍ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങള്‍ക്ക് ആഹാരം കിട്ടണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.

Tags