കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിലെ ദുരൂഹമായ മുപ്പത്തിയെട്ടാം കല്ലറ തുറക്കും

The mysterious 38th tomb at Unnimishiha Church in Vaniyappara Iritty, Kannur will be opened

ഇരിട്ടി: ഇരിട്ടിവാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹതയുള്ള ശവ കല്ലറ നാളെ (ജൂൺ 24 ന് ) തുറക്കും. തലശേരി ആര്‍ഡിഒ ഇതിനുള്ള അനുമതി നല്‍കി. കല്ലറക്കുള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യം ഉള്ള വസ്തു പുറത്തെടുത്ത് പരിശോധിക്കും. കല്ലറയില്‍ ശവപ്പെട്ടിക്കൊപ്പം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ട മൃതദേഹ സാദൃശ്യമുള്ള വസ്തു എന്താണെന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നു പരിശോധിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇതിന് തലശേരി ആര്‍ഡിഒ അനുമതി നല്‍കിയത്.

ആര്‍ഡിഒ ഉള്‍പ്പെടെയുള്ള റവന്യൂ അധികൃതരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ആയിരിക്കും കല്ലറ തുറന്നുള്ള പരിശോധന. പായയില്‍ പൊതിഞ്ഞ വസ്തു മൃതദേഹം ആണെങ്കില്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ആരുടെ മൃതദേഹം ആണെന്നതിലും വ്യക്തത വരൂ.ജൂണ്‍ 13നാണ് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോളാണ് മൃതദേഹ സാദൃശ്യമുള്ള വസ്തുവിനെ കണ്ടതും ദുരൂഹത സംശയിക്കപ്പെട്ടതും.

ആദ്യം മുതല്‍ ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരൂഹതകള്‍ ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നീട് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം വരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കരിക്കോട്ടക്കരി പൊലീസ് കഴിഞ്ഞദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.അതേസമയം, കല്ലറയില്‍ പായില്‍ പൊതിഞ്ഞ നിലയില്‍ കണ്ട മൃതദേഹം കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോയുടേതാകാന്‍ സാധ്യതയില്ലെന്ന് ഭാര്യ നിഖില മാധ്യമങ്ങളോട് പറഞ്ഞു. കല്ലറ തുറന്ന് പരിശോധന നടത്തണമെന്നും നിഖില ആവശ്യപ്പെട്ടു.

തൻ്റെ ഭർത്താവിനെ കാണാതായിട്ട് 12 വര്‍ഷമായി. ഇതുവരെയായിട്ടും കണ്ടെത്തിയിട്ടില്ല. അത് എന്റെ ഭര്‍ത്താവ് അല്ലെന്നാണ് എന്റെ വിശ്വാസം. 2014ലാണ് ഇവിടെ നിന്ന് പോകുന്നത്. വിലങ്ങാടേക്കാണ് പോയത്. പിന്നീട് ഇങ്ങോട്ടേക്ക് വന്നിട്ടില്ലെന്നും  നിഖില പറഞ്ഞു. ആരുമായും സിജോക്ക് ശത്രുതയില്ലെന്നും നിഖില പറഞ്ഞു.

കല്ലറ തുറന്നുള്ള ശാസ്ത്രീയ പരിശോധന നടത്തേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് സിജോയുടെ ഭാര്യ സഹോദരന്‍ ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു. വിലങ്ങാട് നിന്ന് കൂട്ടിക്കൊണ്ട് വന്ന ശേഷം സിജോ തന്റെ കൂടെ ജോലിക്ക് വന്നിരുന്നു. നാട്ടില്‍ പോയ സിജോ വീണ്ടും മദ്യപാനം തുടങ്ങി.

തിരിച്ചുവന്നപ്പോള്‍ പണിക്ക് കൂട്ടിയില്ലെന്നും പിന്നീട് കടയിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീട് വിട്ട് ഇറങ്ങിയ ആള്‍ തിരിച്ചു വന്നില്ലെന്നും ബിനോയ് പറഞ്ഞു.
ശവ കല്ലറ തുറന്ന് പരിശോധന നടത്തുമ്പോൾ പായയിൽ പൊതിഞ്ഞത് മൃതദേഹമാണെങ്കിൽ ഡിഎൻഎ പരിശോധനയും നടത്തും.

Tags