തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസ്തംഭനത്തില്‍ സര്‍ക്കാര്‍ എത്രയുംവേഗം ഇടപെടണം; വി ശിവന്‍കുട്ടി

v sivankutty

ബിജെപിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിനൊപ്പം ചേരാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണ സ്തംഭനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി. നഗരഭരണം ആകെ തകരാറിലാണെന്നും സാധാരണക്കാരന് നഗരസഭയില്‍ കയറിച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. എത്രയും വേഗം സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ബിജെപി പണാധിപത്യം കാണിക്കുകയാണ്. ജയിക്കാത്ത ഇടങ്ങളില്‍ ബിജെപി കോണ്‍ഗ്രസുകാരെ വിലയ്ക്ക് വാങ്ങുന്നു. കാപ്പാ കേസ് പ്രതിയായ സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കുക എന്നത് നിയമപരമായ കാര്യമാണ്. ബിജെപി കൗണ്‍സില്‍ അംഗങ്ങളില്‍ പലരും സുഗതന്റെ പാരമ്പര്യം ഉളളവരാണ്. ഉത്തരേന്ത്യയിലെ സാഹചര്യം തിരുവനന്തപുരത്ത് ആവര്‍ത്തിക്കുകയാണ്' വി ശിവന്‍കുട്ടി പറഞ്ഞു. ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങള്‍ക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് ശക്തമായി തിരിച്ചുവരുമെന്നും ശിവന്‍കുട്ടി അറിയിച്ചു.

ബിജെപിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിനൊപ്പം ചേരാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ആര്‍എസ്എസ് കാട്ടുകളളന്മാരാണ്. അയോധ്യാ രാമക്ഷേത്രത്തില്‍ കോടികളുടെ സ്വത്ത് കാണുന്നില്ല. ഇതൊക്കെ എവിടെപ്പോയി എന്ന് ആര്‍എസ്എസുകാര്‍ പറയണം': ശിവന്‍കുട്ടി പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ബിജെപി കളളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഭരണത്തിന് കീഴില്‍ തിരുവനന്തപുരം നഗരസഭ പൂര്‍ണ്ണമായും ഭരണസ്തംഭനത്തിലേക്ക് കൂപ്പുകുത്തിയെന്ന് ശിവന്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. നഗരസഭ ഓഫീസും അനുബന്ധ ഏജന്‍സികളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയെന്നും . ജനജീവിതം ദുസ്സഹമാക്കുന്ന ഭരണപരാജയത്തിനെതിരെ എല്‍ഡിഎഫ് നിരന്തരമായ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, അതിനെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുകയാണ്. ബിജെപിയുടെ ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ യുഡിഎഫ് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ നീക്കം എന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Tags