'മുഖ്യമന്ത്രിയാകാന്‍ തലപ്പാവ് കെട്ടി നടക്കുന്നയാളുടെ പുച്ഛത്തിന് മത്സ്യത്തൊഴിലാളികള്‍ മറുപടി നല്‍കും ; കെ വി തോമസ്

chennithala

തന്നെയല്ല, മത്സ്യതൊഴിലാളികളെയാണ് രമേശ് ചെന്നിത്തല അപമാനിച്ചത്

'തിരുത തോമ' വിളിയില്‍ തനിക്ക് ഒരു കുറച്ചിലുമില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആ വിളി കേള്‍ക്കുന്നതില്‍ അഭിമാനം മാത്രമേയുള്ളൂ. താന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. തന്നെയല്ല, മത്സ്യതൊഴിലാളികളെയാണ് രമേശ് ചെന്നിത്തല അപമാനിച്ചത്. മുഖ്യമന്ത്രിയാകാന്‍ തലപ്പാവ് കെട്ടി നടക്കുന്നയാളുടെ പുച്ഛത്തിന് മത്സ്യത്തൊഴിലാളികള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും കെ വി തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ വി തോമസിന്റെ പ്രതികരണം.
തിരുത തോമ വിളി തുടങ്ങി വച്ചത് 2001ല്‍ കോണ്‍ഗ്രസുകാരാണെന്ന് കെ വി തോമസ് പറഞ്ഞു. ആദ്യം പറഞ്ഞത് സസ്യാഹാരം മാത്രം കഴിക്കുന്ന കരുണാകരന് തിരുത കൊടുത്തു എന്നാണ്. പിന്നെയത് മാറി സോണിയാ ഗാന്ധിക്ക് കൊടുത്തു എന്നായി. താന്‍ രാഷ്ട്രീയ തീരുമാനം എടുത്തതിന് തന്നെ കുറ്റപ്പെടുത്താം. മത്സ്യത്തൊഴിലാളികളെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്? ഈ വിഭാഗം കോണ്‍ഗ്രസിനോടും ചെന്നിത്തലയോടുമൊക്കെ എന്തുതെറ്റു ചെയ്തുവെന്നും കെ വി തോമസ് ചോദിക്കുന്നു.

എറണാകുളം ഫിഷ് മാര്‍ക്കറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് എത്തിയ രമേശ് ചെന്നിത്തല കച്ചവടക്കാരോട് തോമസ് മാഷിന്റെ തിരുത എവിടെ എന്ന് ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനോടാണ് കെ വി തോമസിന്റെ പ്രതികരണം.

Tags