തലശ്ശേരി ബിജെപി നേതാവിന്റെ ആത്മഹത്യ ; യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അറസ്റ്റിൽ

65-year-old man arrested for raping and murdering four-year-old girl

 തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവും എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. രതീശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എം. ദർശൻ അറസ്റ്റിലായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വൈശാഖിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മൂന്നിന് പുലർച്ചെയോടെയാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് കോഫി ഹൗസിന് മുകളിലുള്ള സ്വന്തം ഓഫീസിൽ രതീശനെ (59) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. റെയിൽവേയിൽ ടിടിആർ ഉൾപ്പെടെയുള്ള പോസ്റ്റുകളിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ വഴി വൈശാഖ് നിരവധി പേരിൽ നിന്നായി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.

ഉദ്യോഗാർത്ഥികൾക്ക് വ്യാജ നിയമന ഉത്തരവുകളാണ് നൽകിയിരുന്നത്. എന്നാൽ ആർക്കും ജോലി ലഭിക്കാതെ വന്നതോടെ പണം നൽകിയവർ രതീശനെ നിരന്തരം ചോദ്യം ചെയ്യാൻ തുടങ്ങി. ഈമാസം ആദ്യത്തോടെ പണം തിരിച്ചുനൽകണമെന്ന് വൈശാഖ് ഉറപ്പുനൽകിയിരുന്നെങ്കിലും ആ വാക്ക് പാലിക്കപ്പെട്ടില്ല. ഈ വലിയ വഞ്ചനയും മാനസിക സമ്മർദ്ദവുമാണ് രതീശനെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പ്രതിയെ തലശ്ശേരിയിൽ എത്തിച്ച് രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. പണം നഷ്ടപ്പെട്ട കൂടുതൽ ഉദ്യോഗാർത്ഥികൾ പരാതിയുമായി മുന്നോട്ടുവന്നാൽ പ്രതിക്കുമേൽ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags