തൃശൂർ കോർപറേഷനിൽ ഉള്ളപ്പോഴും സ്വപ്‌ന കൈക്കൂലി കൈപ്പറ്റി


കൊച്ചി : വിജിലൻസ് അറസ്‌റ്റ് ചെയ്‌ത കൊച്ചി കോർപറേഷൻ വൈറ്റില സോൺ ബിൽഡിങ് ഇൻസ്‌പെക്ടർ എ സ്വപ്‌ന തൃശൂർ കോർപറേഷനിൽ ജോലി ചെയ്തിരുന്നപ്പോഴും കൈക്കൂലി വാങ്ങിയിരുന്നുവെന്ന് വിജിലൻസ്. ഇവരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ നടപടികൾ വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. കൊച്ചിയിലെ കൈക്കൂലി കേസിൽ റിമാൻഡിലുള്ള സ്വപ്നയെ വ്യാഴാഴ്‌ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവരുടെ കസ്‌റ്റഡി കാലാവധി ബുധനാഴ്‌ച പൂർത്തിയായി.
tRootC1469263">സ്വപ്നയുടെ സഹപ്രവർത്തകരെയും ഇവരുമായി അടുപ്പംപുലർത്തിയിരുന്നവരെയും വരുംദിവസങ്ങളിൽ ചോദ്യംചെയ്യും. സ്വപ്‌നയുടെ ഫോൺകോളുകൾ, വാഹനങ്ങൾ, തൃശൂരിലും കൊച്ചിയിലുമുള്ള വീട്, സ്ഥലം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇവർ അനുവദിച്ച കെട്ടിടനിർമാണ പെർമിറ്റുകളും വിജിലൻസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.

കെട്ടിടനിർമാണ പെർമിറ്റ് അനുവദിക്കുന്നതിന് സ്വന്തം കാറിൽ വന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്‌ന വിജിലൻസിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.