വേനൽ പ്രതിസന്ധിക്ക് ആശ്വാസം : കേന്ദ്ര പൂളിൽ നിന്ന് 177 മെഗാവാട്ട് അധിക വൈദ്യുതി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം തടസ്സമില്ലാതെ നിറവേറ്റാൻ കേന്ദ്ര പൂളിൽനിന്നുള്ള 177 മെഗാവാട്ട് അധിക വൈദ്യുതി വിഹിതം മൂന്ന് വർഷത്തേക്ക് ഉറപ്പാക്കി കേരളം. മെയ് ഒന്നുമുതൽ വൈദ്യുതി ലഭിക്കും. നിലവിൽ കേരളം ആവശ്യപ്പെടുന്പോൾ മാത്രം തന്നിരുന്ന വൈദ്യൂതി മുടക്കം കൂടാതെ ലഭിക്കാനുള്ള കരാറിലാണ് ഒപ്പുവയ്‌ക്കുന്നത്.
സംസ്ഥാന സർക്കാരിന്റെയും കെഎസ്ഇബിയുടെയും നിരന്തരമായ ഇടപെടലിനെതുടർന്നാണ് കേന്ദ്ര ഉൗർജ മന്ത്രാലയത്തിന്റെ അനുകൂല തീരുമാനം. ജാർഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾ കേന്ദ്ര വിഹിതത്തിൽനിന്ന് വേണ്ടെന്നുവെച്ച വൈദ്യുതിയാണ് കേരളത്തിന് അനുവദിച്ചത്. ബാർ-I പവർ സ്റ്റേഷനിൽനിന്ന് 80 മെഗാവാട്ടും ബാർ-II പവർ സ്റ്റേഷനിൽനിന്ന് 97 മെഗാവാട്ടുമാണ് കേരളത്തിന് ലഭിക്കുക. ജാർഖണ്ഡ് ഒഴിവാക്കിയ 147.33 മെഗാവാട്ടും സിക്കിം ഒഴിവാക്കിയ 29.67 മെഗാവാട്ടും ചേർത്താണ് ആകെ 177 മെഗാവാട്ട് കേരളം സ്വന്തമാക്കിയത്.
യൂണിറ്റിന് 4.90രൂപയ്ക്കും 5.10രൂപ നിരക്കിലുമാണ് ലഭിക്കുക. ഇതിനുള്ള പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ), ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) തുടങ്ങിയ വാണിജ്യ നടപടി ഉടൻ പൂർത്തിയാക്കും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) വഴി ഈ വിഹിതം കേരളത്തിന് നൽകാനുള്ള നടപടി പൂർത്തിയായി. സംസ്ഥാനത്തെ വ്യവസായ-, ഗാർഹിക വൈദ്യുതി വിതരണ തടസ്സം ഒഴിവാക്കാനും പുറത്തുനിന്നുള്ള വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങുന്നത് നിയന്ത്രിക്കാനും ഇതിലൂടെ കഴിയും.
.jpg)

