സംസ്ഥാനത്ത് കനത്ത ചൂട്: സൂര്യാഘാതം തടയാൻ നിർദ്ദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. നേരിട്ട് വെയിലേൽക്കുന്ന ജോലിചെയ്യുന്നവർ ജോലിസമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തിൽനിന്ന് ജലം നഷ്ടപ്പെടാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളംകുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളംനൽകണം. മറ്റുനിർദേശങ്ങൾ ഇവയാണ്.
• കടകളിലും ഹോട്ടലുകളിലും ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പാക്കണം.
• അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും സൂക്ഷിച്ചുമാത്രം ഉപയോഗിക്കുക.
• വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം.
• കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
• പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി ഉപയോഗിക്കുക. ജലാംശം ധാരാളമുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കഴിക്കണം.
• വെയിലത്ത് പാർക്കുചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്.
• വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം.
സൂര്യാഘാതം തിരിച്ചറിയണം
തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്.
• പൊള്ളൽ, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവുകുറയുക, മൂത്രം കടുംനിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം.
• ബുദ്ധിമുട്ടുതോന്നുന്നവർ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം.
• കട്ടികൂടിയതോ ചൂടുവർധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക.
• തണുത്ത വെള്ളംകൊണ്ട് ദേഹംതുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുകയോ ഫാനോ എ.സി.യോ ഉപയോഗിക്കുകയോ ചെയ്യുക. ചികിത്സ തേടുക.
.jpg)


