സാമൂഹിക ഇടപെടലുകളിലൂടെ കേരളത്തിലെ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു; സംസ്ഥാന വനിതാ കമ്മീഷന്‍

Kerala Women Commission
Kerala Women Commission

കാസർകോട് : സാമൂഹിക ഇടപെടലുകളിലൂടെ വീട്ടകങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ സ്ത്രീകള്‍ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന തുടങ്ങി വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിച്ചതിലൂടെ, സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നും സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ലഭിച്ച് തുടങ്ങിയതോടെ അവര്‍ക്ക് ആത്മാഭിമാനവും ആത്മ വിശ്വാസവും ലഭിച്ചുവെന്നും കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. കാസര്‍കോട് സിറ്റി ടവറില്‍  തൊഴിലുറപ്പ് തൊഴിലാളികളായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീ ജോലിക്ക് പോകുന്നത് ഗതികേടായി കണ്ടിടത്ത് നിന്ന് സ്ത്രീകള്‍ കൂടി ജോലി ചെയ്യാതെ ജീവിതം മുന്നോട്ട് പോകാത്ത അവസ്ഥയിലേക്ക് നമ്മുടെ സമൂഹം പരിണമിച്ചു.

tRootC1469263">

48 ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ മേഖലയാണ് കേരളത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.  ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് 99 ശതമാനവും സ്ത്രീകളാണ്. തൊഴിലിടങ്ങളിലും കുടുംബത്തിനകത്തും സ്ത്രീകളെ സംരക്ഷിക്കാന്‍ വിവിധ നിയമ പരിരക്ഷകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വളരെ കൃത്യമായി നിയമങ്ങളെ കുറിച്ച് പഠിക്കുകയും നിയമ പരിരക്ഷ യെക്കുറിച്ച് ബോധവന്മാരാകേണ്ടതുണ്ട്. അതിനായി സംസ്ഥാന വനിതാ കമ്മീഷന്‍ നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. വനിതാ കമ്മീഷന്‍ നിലവില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പ്രശ്‌നപരിഹാരങ്ങള്‍ കൂടി നിര്‍ദ്ദേശിച്ച് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു വരികയാണെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

വനിതാകമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലെ സ്ത്രീ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും നിരവധിയായ പരിപാടികളാണ് സംസ്ഥാന വനിതാകമ്മീഷന്‍ നടത്തി വരുന്നതെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.  ജില്ലകളില്‍ എല്ലാ മാസവും സിറ്റിംഗ്, പബ്ലിക് ഹിയറിങ്ങുകള്‍, തീരദേശ - ഗോത്ര മേഖലകളില്‍ ക്യാമ്പുകള്‍, സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തി വരുന്നുണ്ടെന്നും വനിതാകമ്മീഷന്‍ അംഗം പറഞ്ഞു.

തെഴിലുറപ്പ് പദ്ധതിയില്‍ നടത്തിവരുന്ന എന്‍.എം.എസ് സംവിധാനത്തിന്റെ പോരായ്മകള്‍, തൊഴിലിടത്തെ സുരക്ഷിതത്വം, ഇന്‍ഷുറന്‍സ് പരിരക്ഷ, പദ്ധതിയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നത് സംബന്ധിച്ച്,സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന വിവാഹമോചനങ്ങള്‍, ലഹരി ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നെത്തിയ നൂറോളം തൊഴിലുറപ്പ് തൊഴിലാളികള്‍ ഹിയറിങ്ങിന്റെ ഭാഗമായി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. എന്‍.ആര്‍.ഇ.ജി സംഘടനാ പ്രതിനിധി എം. ഗൗരി സംസാരിച്ചു. വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍.ദിവ്യ സ്വാഗതം പറഞ്ഞു.

Tags