സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

kalolsavam
kalolsavam

വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയില്‍ എത്തും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയാനിരിക്കെ വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയില്‍ എത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് സ്വര്‍ണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങും. തുടര്‍ന്ന് തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും. പിന്നാലെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. 

മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. അതേ സമയം പുത്തരകണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചല്‍ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്.

അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നടത്തുക. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക. കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും.

Tags