അതിജീവിതയുടെ പരാതി: അപമാനിക്കും വിധമുളളമാര്‍ട്ടിന്റെ വീഡിയോ അന്വേഷണത്തിനായി പ്രത്യേക സംഘം
തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെയുളള അധിക്ഷേപങ്ങള്‍ക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുളള പ്രതി മാര്‍ട്ടിന്റെ വീഡിയോ സന്ദേശത്തിനെതിരെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുക്കുക. തൃശൂര്‍ റേഞ്ച് ഡിഐജി പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് അറിയിച്ചു. പരാതി അന്വേഷണസംഘം പരിശോധിച്ചതിന് ശേഷമാകും കേസെടുക്കുക.
കേസിലെ പ്രതിയായ മാർട്ടിൻ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത പരാതി നൽകിയത്. മാർട്ടിന്‍റെ വീഡിയോ പങ്കുവെച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നൽകിയത്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ നേരിടുന്ന സൈബർ ആക്രമണം അതിജീവിത ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മാർട്ടിന്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ കടുത്ത വകുപ്പുകൾ ചേർത്തായിരിക്കും കേസ് എടുക്കുക
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെതായ വീഡിയോ പുറത്തുവന്നത്. മാർട്ടിൻ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടിയുടെ പരാതി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിടുകയും ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും വിധിച്ച വിചാരണാകോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാനിരിക്കെയാണ് അതിജീവിത പരാതി നൽകിയത്. കേസിൽ തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്.
.jpg)


