കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് പ്രത്യേക പരിഗണന ; പൊലീസ് സംഘത്തെ ആക്രമിച്ചിട്ടും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

kaloor

ദൃശ്യങ്ങള്‍ പുറത്തുവന്ന് മാധ്യമവാര്‍ത്തയായതിന് പിന്നാലെ ഒരു മാസത്തിനുപ്പറമാണ് സ്ഥിരമായി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്ന ബസിലെ ക്രിമിനലിനെ പൊലീസ് പിടികൂടിയത്.

കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനിലും പ്രത്യേക പരിഗണന. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ എഎസ്‌ഐയെയും സംഘത്തെയും നാട്ടുകാര്‍ക്ക് മുന്നില്‍ ആക്രമിച്ച പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. അതേസമയം ഇയാള്‍ പാടിവട്ടത്തും കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മോഷണവും അടിപിടിയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അലങ്കാര്‍ ബസിലെ ക്ലീനര്‍ പള്ളുരുത്തിയില്‍ താമസിക്കുന്ന മുഹമ്മദ് അന്‍സാര്‍ ഓഗസ്റ്റ് 9ന് പ്രവസിയും കുടുംബവും സഞ്ചരിച്ച കാര്‍ കലൂരില്‍ നടു റോഡില്‍ തടഞ്ഞു നിര്‍ത്തിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അന്ന് തന്നെ കാര്‍ ഉടമയായ ഷാജി ജോസഫ് എറണാകുളം നോര്‍ത്ത് പൊലിസിന് പരാതി നല്‍കിയെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവന്ന് മാധ്യമവാര്‍ത്തയായതിന് പിന്നാലെ ഒരു മാസത്തിനുപ്പറമാണ് സ്ഥിരമായി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്ന ബസിലെ ക്രിമിനലിനെ പൊലീസ് പിടികൂടിയത്.


ഇതിന് പിന്നാലെ സമാനമായ രീതിയില്‍ മറ്റൊരു കാര്‍ യാതക്കാരനെയും അന്‍സാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് 22ന് എറണാകുളം പാടിവട്ടത്തായിരുന്നു സംഭവം. അന്‍സാറിനെ ബസില്‍ നിന്ന് കസ്റ്റഡിയിലെടുക്കവെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സുനിലിനെ പ്രതി ആക്രമിച്ചു. എ എസ് ഐയെ നെഞ്ചില്‍ പിടിച്ചു തള്ളുകയും ചുണ്ടിലിടിച്ച് നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ബലപ്രയോഗത്തിലൂടെ പ്രതിയെ സ്റ്റേഷനിലെത്തിച്ചിട്ടും ഗുരുതരവകുപ്പുകളൊന്നും ചുമത്താതെയാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. വൈകിട്ട് ബസുടമയെത്തിയതോടെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയത്തു. പ്രതിയെ പിടികൂടാന്‍ വൈകി എന്ന് മാത്രമല്ല, കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും എത് സാഹചര്യത്തിലാണ് അന്‍സാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതെന്നാണ് ഉയരുന്ന ചോദ്യം

Tags