കാലവർഷത്തിൽ 34 ശതമാനം കുറവ്
ജൂലൈ തീർന്നിട്ടും കേരളത്തിൽ ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 34 ശതമാനമാണ് മഴക്കുറവ്. ഇക്കാലയളവിൽ ലഭിക്കേണ്ട 1301.7 മില്ലീമീറ്റർ മഴക്ക് പകരം 853.8 മില്ലീമീറ്റർ മാത്രമാണ് ലഭിച്ചത്.
ഒരാഴ്ചമുമ്പ് 70 ശതമാനത്തോളം മഴക്കുറവ് രേഖപ്പെടുത്തിയ മലയോര ജില്ലകളായ വയനാട്ടിലും ഇടുക്കിയിലും ഇതിപ്പോൾ അമ്പത് ശതമാനത്തിലേറെയായി. വയനാട്ടിൽ 58 ശതമാനമാണ് കുറവ്, അതായത് 1603.3 ന് പകരം 680.9 മില്ലീമീറ്റർ മാത്രം. ഇടുക്കിയിൽ 56 ശതമാനം മഴക്കുറവുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയരാത്തത് വരുംമാസങ്ങളിൽ വൈദ്യുതി ഉൽപാദനത്തെയും കൃഷിയെയും കടുത്ത പ്രതിസന്ധിയിലാക്കും. ശതമാനത്തിൽ നേരിയ മുൻതൂക്കമുള്ള തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ലക്ഷദ്വീപിലും മഴക്കുറവാണുള്ളത്. ലക്ഷദ്വീപിൽ 38 ശതമാനവും മാഹിയിൽ 21 ശതമാനവും മഴക്കുറവുണ്ട്.
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ശക്തമായ എൽ നിനോ പ്രതിഭാസമാണ് ജൂൺ, ജൂലൈ മാസങ്ങളിൽ കാലവർഷം ഇത്രത്തോളം ദുർബലമാകാൻ കാരണമായി കാലാവസ്ഥ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ പകുതിയോടെ മഴ ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പസഫിക്കിലെ അന്തരീക്ഷ വ്യതിയാനങ്ങൾ കാലവർഷക്കാറ്റിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ രണ്ടുമാസമായി ദുർബലമായിരുന്ന കാലവർഷം ഒടുവിൽ ജൂലൈ അവസാനത്തോടെ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഛത്തിസ്‌ഗഢിനും ഒഡിഷക്കും മുകളിലായി രൂപപ്പെട്ട തീവ്രന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ നിലവിൽ മഴ ശക്തമാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
.jpg)

