കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവം ; വിഴിഞ്ഞത്തെ സോളിസ് കപ്പൽ കൊച്ചിയിലേക്കോ കൊല്ലത്തേക്കോ മാറ്റിയേക്കും
കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തെത്തുടർന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന സോളിസ് എന്ന വിദേശ കപ്പൽ കൊല്ലം അല്ലെങ്കിൽ കൊച്ചി തുറമുഖത്തേക്ക് മാറ്റാൻ അധികൃതർ ആലോചിക്കുന്നു. വരാനിരിക്കുന്ന കാലവർഷത്തിൽ വിഴിഞ്ഞത്തെ കടലടി സാധ്യത മുൻനിർത്തി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നീക്കം. കപ്പൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ നിർദേശപ്രകാരം ബന്ധപ്പെട്ട ഏജൻസികൾ കൊല്ലം തുറമുഖ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് കപ്പൽ വിഴിഞ്ഞത്ത് നിന്നും കൊണ്ടുപോകും. നിലവിൽ വാടക ഇനത്തിൽ ഏകദേശം 25 ലക്ഷം രൂപയോളം വിഴിഞ്ഞം തുറമുഖത്തിന് വരുമാനമായി ലഭിച്ചിട്ടുണ്ട്.
കന്യാകുമാരിക്ക് സമീപം കടലിൽ മാർച്ച് ഏഴിനാണ് സോളിസ് കപ്പലിടിച്ച് കൊല്ലം സ്വദേശിയുടെ സെന്റ് ജോസഫ് എന്ന ബോട്ട് മുങ്ങിയത്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്ത സ്വദേശികളായ അച്ഛനെയും മകനെയും കടലിൽ കാണാതായിരുന്നു. മറ്റ് 9 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ കപ്പൽ തുറമുഖം വിട്ടുപോകരുതെന്ന് കൊച്ചി മർക്കന്റൈൽ മറൈൻ വകുപ്പിന്റെ ഉത്തരവുണ്ട്. ഇതിനിടയിലാണ് കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് കപ്പൽ മറ്റൊരു സുരക്ഷിത തുറമുഖത്തേക്ക് മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.
.jpg)

