യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവും

Ship attacked in Ukraine young man from Vellarikundu Kasaragod among the dead

കാഞ്ഞങ്ങാട് : യുക്രൈനിലെ ഒഡേസ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് ജില്ലയിലെ  വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍(26) ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി ഇദ്ദേഹം മറൈനറായി ജോലി ചെയ്ത് വരികയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസത്തിന് മുമ്പാണ് ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്.

കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ അധികവും ഇന്ത്യ,സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് ഉച്ചയ്ക്കാണ് കപ്പലിന് നേരെ മിസൈല്‍ ആക്രമണമുണ്ടായത്. തുര്‍ക്കിയില്‍ നിന്നുള്ള ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് റഷ്യ ആക്രമിച്ചത്. 17 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിന് തീപിടിച്ചതായും പ്രദേശത്താകെ പുക ഉയരുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ധാന്യങ്ങളുമായി പോയ കപ്പലാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ റഷ്യ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം മാത്രം റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.

Tags