ഷംസീറിന് കമൃൂണിസ്റ്റ് മനസല്ല, ലീഗിൻ്റെ മനസാണ് ; ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : മുൻ സ്പീക്കറും സിപിഐഎം നേതാവുമായ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ഷംസീറിന് കമൃൂണിസ്റ്റ് മനസല്ല, ലീഗിന്‌റെ മനസാണെന്നും വെളളാപ്പളളി പറഞ്ഞു. പിണറായിയെപ്പോലുളളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയതെന്നും, എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ് എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
ഇടതുപക്ഷത്തെയും പിണറായിയെയും തോൽപ്പിച്ചത് സ്ഥാനമോഹികളായ കമൃൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് ഇറക്കിയത്. നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവുമാണ്. സഖാക്കൾ ഭരണത്തിൽ സുഖിച്ചതുകൊണ്ടാണ് മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫിന്‌റെ പരാജയം തന്‌റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമെന്ന് വരുത്താൻ ശ്രമിക്കുന്നുണ്ട്. പിണറായിയെ നേരിട്ട് പറയാൻ പറ്റാത്തതുകൊണ്ടാണ് തന്നെ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. പക്ഷെ പിണറായിയെ തളളിപറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്താണ് കെ ബി ഗണേഷ് കുമാർ മന്ത്രിയായതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
.jpg)

