ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ല : സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ മുഹമ്മദ് റിയാസ്

riyas

 കൊച്ചി : കാസർകോട് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള ഒരു നീക്കവും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാരിന്റെ പച്ചക്കൊടി. ഇത് ഒരു ക്വിസ് ചോദ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ രാഷ്ട്രീയ പ്രശ്‌നമാണ്. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള ഒരു നീക്കവും അനുവദിക്കരുത്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ല.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവർക്കർ എന്ന് നൽകിയിരുന്നത്.

എൽപി വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്. ചോദ്യാവലി തയ്യാറാക്കുന്നതിന് പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥർ ഉപജില്ലകളിൽ ഉണ്ടായിരുന്നു. സംഭവം പരിശോധിക്കുമെന്ന് നേരത്തെ ഡിഡിഇ അറിയിച്ചിരുന്നു.

Tags