കാറിൽ കയറിയപ്പോൾ അടിച്ച് പിപ്പിരിയായിരുന്നു: ട്രാവലര്‍ അരുണിമയ്ക്കെതിരെ സായ് കൃഷ്ണ


ട്രാവല്‍ വിഡിയോകളിലൂടെ സൈബറിടത്തെ നിറസാന്നിധ്യമാണ് ട്രാവലര്‍ അരുണിമ. അമേരിക്കയില്‍ താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും രാത്രി 12 മണിയോടെ തന്നെ ഇറക്കിവിട്ടെ ആരോപണവുമായി കഴിഞ്ഞ ദിവസം അരുണിമ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ചും അരുണിമയെ പരിചയപ്പെട്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണ. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം സോഷ്യൽമീഡിയയിൽ എക്സ്പോസ് ചെയ്ത അരുണിമയോട് തനിക്ക് യോജിക്കാനാകില്ലെന്ന് സായ് കൃഷ്ണ പറയുന്നു.
''നിങ്ങളെപ്പോലെ ലോകം കാണാത്തയാളല്ല താനെന്ന് അരുണിമ പറയുന്നത് വിഡിയോയിൽ കേൾക്കാം. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടാണ് അരുണിമ വീഡിയോ പോസ്റ്റ് ചെയ്തതും. ജോർജ് എന്ന വ്യക്തിയോട് അരുണിമ ചെയ്തത് മോശം പ്രവൃത്തിയാണ്. അത്രയും ദിവസം അരുണിമയെ നല്ല രീതിയിലാണ് അയാൾ ട്രീറ്റ് ചെയ്തത്. സ്ഥലങ്ങൾ കാണാൻ അടക്കം ഒപ്പം പോയി, പക്ഷെ ഇപ്പോൾ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ അരുണിമ അയാളെ നാട്ടുകാർക്ക് കടിച്ച് കീറാൻ ഇട്ട് കൊടുത്തത് പോലെയായി'', സായ് കൃഷ്ണ വീഡിയോയിൽ പറയുന്നു.

അരുണിമയെ ഒരിക്കൽ പരിചയപ്പെട്ട അനുഭവവും സായ് കൃഷ്ണ പങ്കുവെച്ചു. ''അരുണിമയെ ഒരിക്കൽ മലപ്പുറത്തു വെച്ച് കണ്ടിട്ടുണ്ട്. അന്ന് വേറൊരു ലേഡിയും ഒപ്പം ഉണ്ടായിരുന്നു. വീഡിയോകൾ കണ്ടിട്ടുള്ളതുകൊണ്ട് അരുണിമയെ പരിചയപ്പെട്ടു. സഹായം വേണോയെന്ന് ചോദിച്ചു. ഞങ്ങളുടെ നാട്ടിൽ കൂടി പോകുന്നത് കൊണ്ടാണ് ഹെൽപ് വേണോയെന്ന് ചോദിച്ചത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകാൻ ബസ് കിട്ടുന്ന സ്ഥലത്തേക്ക് ഒരു ലിഫ്റ്റ് തരാമോയെന്ന് ചോദിച്ചതുകൊണ്ട് ഞാൻ അവരെ വണ്ടിയിൽ കയറ്റി.
അവർ മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതുമെല്ലാം അവരുടെ ഇഷ്ടം. പക്ഷെ അവർ കയറിയശേഷം കാറിനുള്ളിൽ മദ്യത്തിന്റെ മണമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഒരു ബസ് കിട്ടുന്ന സ്ഥലത്ത് ഞാൻ വൈകാതെ ഇറക്കി വിട്ടു. അവർ രണ്ടുപേരിൽ ആരാണ് മദ്യപിച്ചതെന്ന് അറിയില്ല. ചിലപ്പോൾ ഒരാളാകും അല്ലെങ്കിൽ രണ്ടുപേരുമാകും. എന്തായാലും ഭയങ്കര സ്മെല്ലായിരുന്നു.', സായ് കൃഷ്ണ കൂട്ടിച്ചേർത്തു.