ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

sabarimala

ശബരിമലക്കേസില്‍ അഞ്ചാം ദിവസത്തെ വാദമാണ് ഇന്ന് നടക്കുന്നത്.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും. യുവതിപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തര്‍ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികള്‍ക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു.

ശബരിമലക്കേസില്‍ അഞ്ചാം ദിവസത്തെ വാദമാണ് ഇന്ന് നടക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍ എന്നിവരാണ് ഇന്ന് പ്രധാനമായി വാദം ഉന്നയിക്കാന്‍ പോകുന്നത്. കേസിലെ കക്ഷിയായ ബോറ സമുദായത്തിനായിട്ടാണ് ഗോപാല്‍ സുബ്രഹ്‌മണ്യം വാദങ്ങള്‍ നിരത്താന്‍ പോകുന്നത്. ഇരുവരുടെയും വാദങ്ങള്‍ പൂര്‍ത്തിയാല്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ജീപ് ഗുപ്ത ഇന്ന് വാദിച്ചേക്കും. സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണമോ എന്നതില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതിപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. യുവതിപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു ഒപ്പം സുപ്രീംകോടതി വിധിയില്‍ ഭക്തരായ സ്ത്രീകള്‍ തന്നെ എതിര്‍പ്പുയര്‍ത്തിയെന്ന സൂചനയും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നു.

Tags