ശബരിമല യുവതിപ്രവേശനം ; സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് കേൾക്കും
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും. മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നത്. ലിംഗസമത്വം, ആചാരങ്ങളിലെ കോടതി ഇടപെടൽ എന്നിവയിൽ സർക്കാരിന്റെ നിലപാട് ഇന്ന് കോടതിയെ അറിയിക്കും.
കേസ് പരിഗണിക്കവെ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തി. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണ്. ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ടാകാം, എന്നാൽ കോടതിക്ക് ഒരധികാരവുമില്ലെന്ന് പറയാനാകില്ല.
അതേസമയം, വിശ്വാസികൾ സാധാരണയായി ആചാരങ്ങളെ ചോദ്യം ചെയ്യാറില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി. പന്തളം കൊട്ടാരത്തിന് വേണ്ടി ഹാജരായ ജെ. സായി ദീപക്, മുതിർന്ന അഭിഭാഷകൻ വി. ഗിരി എന്നിവർ ആചാരങ്ങൾ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിൽ കോടതികൾ കൈകടത്തരുതെന്നും വാദിച്ചു. നിലവിൽ യുവതീ പ്രവേശനത്തെ നേരിട്ട് അനുകൂലിക്കാതെയും എതിർക്കാതെയുമുള്ള നിലപാടാണ് സർക്കാർ രേഖാമൂലം നൽകിയിട്ടുള്ളത്.
.jpg)

