നദീ ശുചിത്വയജ്ഞം: പുഴകളെ കാക്കാൻ സ്‌കൂൾ കുട്ടികൾ


തിരുവനന്തപുരം: നദികൾ മാലിന്യമുക്തമാക്കാൻ സ്‌കൂൾകുട്ടികൾ മുന്നിട്ടിറങ്ങുന്നു . ‘44 നദികൾ’ എന്ന് പേരിട്ട ശുചീകരണയജ്ഞത്തിനായി എട്ടുമുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾ സന്നദ്ധസേവകരാവും.
നബാർഡിന്റെ പദ്ധതിനിർവഹണ ഏജൻസിയായ വിവ (വൈഡ് ഇൻസ്‌പിരേഷൻ വൈഡ് ആസ്‌പിരേഷൻ) മുൻകൈയെടുത്താണ് വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുമായി ചേർന്നുള്ള നദീശുചിത്വയജ്ഞം. 44 നദിക്കരയിലുള്ള സ്‌കൂളുകളാണ് ഇതിൽ പങ്കാളികളാവുക. ശരാശരി പത്ത് സന്നദ്ധസേവകരും ഒരു അംബാസഡറുമുണ്ടാവും. ഇവർ പുഴയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മലിനമായ സ്ഥലങ്ങൾ കണ്ടെത്തും. ഈ റിപ്പോർട്ട് ‘കുട്ടി അംബാസഡർ’ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് സമർപ്പിക്കും. തദ്ദേശ സെക്രട്ടറിയും ഹെൽത്ത് ഇൻസ്‌പെക്ടറുമൊക്കെ ചേർന്ന് നദി മാലിന്യമുക്തമാക്കാനുള്ള പരിപാടികൾ ആസൂത്രണംചെയ്യും. സ്‌കൂൾകുട്ടികളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ ഇത് നടപ്പാക്കും.
ശിശുക്ഷേമസമിതി, ഓർഗാനിക് തിയേറ്റർ എന്നിവയുടെ സഹകരണവും പരിപാടിക്കുണ്ടാവുമെന്ന് വിവ സെക്രട്ടറി എസ്.എൻ. സുധീർ മാധ്യമങ്ങളോട് പറഞ്ഞു. പത്തുവർഷത്തേക്ക് വിഭാവനംചെയ്തിട്ടുള്ളതാണ് ഈ യജ്ഞം. അഞ്ചുലക്ഷം കുട്ടികളെ പരിപാടിയിൽ പങ്കാളികളാക്കും. നമ്മുടെ കാർഷികസംസ്കൃതിയുമായി കോർത്തിണക്കിയുള്ള ഓർഗാനിക് തിയേറ്ററിന്റെ നാടകങ്ങളും ബോധവത്കരണത്തിനായി അരങ്ങേറും. തിരുവനന്തപുരം നെയ്യാർനദിക്കരയിലെ പത്ത് സ്‌കൂളുകളിൽ ആദ്യഘട്ടം ആരംഭിച്ചെന്നും സുധീർ പറഞ്ഞു.