വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാതെ ഫയലുകൾ മുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

officials

  കോഴിക്കോട് :വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാതെ ഫയലുകൾ മുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം; ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓഫീസുകളിലെ പൊതു അധികാരികൾക്കാണെന്നും, ഫയൽ കാണാതായിട്ടുണ്ടെങ്കിൽ അതിന്റെ കസ്റ്റോഡിയനെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, വിവരാവകാശ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ അടുത്ത മാസം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്നും കൂട്ടിച്ചേർത്തു. 

സിറ്റിങ്ങിൽ കുന്ദമംഗലം പഞ്ചായത്തിലെ വിവരാവകാശ ഓഫീസറോട് പരാതിക്കാരനായ അബ്ദുൽ കലാമിന് ഫയൽ കണ്ടെത്തി വിവരങ്ങൾ നൽകാനും, ഫീസ് അടച്ചിട്ടും രേഖകൾ നൽകാതിരുന്ന കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജ് SPIO-ക്ക് താക്കീത് നൽകി സ്പീഡ് പോസ്റ്റ് വഴി വിവരങ്ങൾ അയക്കാനും ഉത്തരവിട്ടു. കൂടാതെ, സി.സി.ടി.വി ദൃശ്യങ്ങൾ ഉടനടി നൽകാൻ നാദാപുരം പോലീസ് സ്റ്റേഷൻ SPIO-യോടും, വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് അപേക്ഷ തള്ളിയ മലബാർ ദേവസ്വം ബോർഡ് SPIO-യോട് വിവരങ്ങൾ ലഭ്യമാക്കാനും നിർദേശിച്ച കമീഷൻ, ഹിയറിങ്ങിൽ ആകെ 15 പരാതികളാണ് തീർപ്പാക്കിയത്.

Tags