കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി റിട്ടേണിങ് ഓഫീസര്‍

Returning Officer issues explanation after allegations of opening strong room in Kozhikode

 കോഴിക്കോട്:  ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നതായുള്ള ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് പേരാമ്പ്ര റിട്ടേണിങ് ഓഫിസര്‍. ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.

സ്‌ട്രോങ് റൂമിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. 'സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. അട്ടിമറി ശ്രമമാണ് നടന്നത്. ഈ പ്രദേശം പൂര്‍ണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണം. സ്‌ട്രോങ് റൂമിന്റെ പരിസരത്തുള്ള സ്‌പെയര്‍ റൂം പൂര്‍ണമായും അടച്ചുപൂട്ടണം', ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

Tags