റാന്നിയിലും ആറന്മുളയിലും മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും
പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ. കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ പത്തനംതിട്ട ജില്ലയിലെ റാന്നി, ആറന്മുള മേഖലകളിലാണ് മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് ആറന്മുളയിലായിരിക്കും അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവും, ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങളും മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും. തുടർന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയും പത്തനംതിട്ടയിലെ റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ക്രമാതീതമായി വെള്ളമുയരുകയും ചെയ്ത സമയത്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ ചില സ്വകാര്യ പരിപാടികളിൽ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു കടയുടെ ഉദ്ഘാടനത്തിലും തുടർന്ന് പൊന്നാനിയിലെ സ്വകാര്യ വിരുന്നിലും മുഖ്യമന്ത്രി പങ്കെടുത്തതിനെതിരെ സി.പി.എം ഉൾപ്പെടെയുള്ള എൽ.ഡി.എഫ് കക്ഷികൾ കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്.
നാട് പ്രളയഭീതിയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുകയാണെന്നും, സർക്കാരിന്റെ ഏകോപനമില്ലായ്മയാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിച്ചു നിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ ദുരന്തമേഖലാ സന്ദർശനം.
അതേസമയം, പത്തനംതിട്ട ജില്ലയിൽ മഴയുടെ ശക്തിക്ക് അല്പം ശമനമുണ്ടെങ്കിലും റാന്നി, ആറന്മുള മേഖലകളിൽ ഇപ്പോഴും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വനമേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിക്കാത്തത് വലിയൊരളവോളം ആശ്വാസകരമായിട്ടുണ്ട്. എങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്.
ജില്ലയിലാകെ നിലവിൽ 74 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്നതുമായ മൂവായിരത്തിലധികം ആളുകളെ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആവശ്യമായ ഭക്ഷണവും വൈദ്യസഹായവും ക്യാമ്പുകളിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രധാന നദികളായ പമ്പ, അച്ചൻകോവിലാർ, കക്കാട്ടാർ എന്നിവിടങ്ങളിൽ ഇപ്പോഴും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നുതന്നെ നിൽക്കുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കാൻ തയ്യാറാകണം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള യാത്രാവിലക്ക് വരും ദിവസങ്ങളിലും തുടരും.
.jpg)

